വേനൽക്കിനാവ്


വേനൽക്കിനാവ്  

കുളി കഴിഞ്ഞ് അടുക്കളയിൽ കയറി ഒരു ഗ്ലാസ് കട്ടനുമായി പതിവുപോലെ മിയ പുറത്തേക്കിറങ്ങി.

പ്രഭാതസൂര്യന്റെ പൊൻകിരണങ്ങളേറ്റു വിടരാൻ വെമ്പിനിൽക്കുന്ന പൂമൊട്ടുകളുടെ അരികിലായ് തളിരിലത്തുമ്പിൽ തൂങ്ങിയാടുന്ന ഹിമബിന്ദുവിൽ തെളിഞ്ഞുകാണുന്ന പ്രപഞ്ചദൃശ്യം എത്ര മനോഹരം. ഒരുകവിൾ കട്ടൻ വായിലെടുത്തുകൊണ്ട് അവൾ അല്പം മാറിനിന്നു നോക്കി. സൂര്യൻ വർണ്ണമേഘങ്ങളെ തൊട്ടുരുമ്മിനിൽക്കുന്നപോലെ മറ്റൊരു ദൃശ്യവും അതേ ഹിമബിന്ദുവിൽ. അടുത്ത ദൃശ്യത്തിനായി അവൾ നീങ്ങുമ്പോൾ അതിലേ കടന്നുപോയ ഒരിളം കാറ്റിലാടിയാടി ആ മഞ്ഞുതുള്ളി മണ്ണിൽ വീണുടഞ്ഞു. കുസൃതിക്കറ്റിനോട് കുണ്ഡിതപ്പെട്ട് അല്പം സങ്കടത്തോടെ

മനസ്സിൽ തെളിഞ്ഞ വരികൾ അവൾ കുറിച്ചു,

"സൂര്യോദയത്തിന്റെ ഭംഗിയാവാഹിച്ച ഹിമബിന്ദുവേ
നീയെത്ര സുന്ദരദൃശ്യങ്ങളേകി യീ പ്രഭാതത്തിനായ് "

ഇടയ്ക്കിടെ കട്ടന്റെ രുചി നുണഞ്ഞുനുണഞ് അവളാ കവിത പൂർത്തിയാക്കി സ്ഥിരം അനുവാചകർക്കായി പോസ്റ്റ് ചെയ്തു. അതിൽ വരുന്ന കമന്റുകളും വായിച്ചങ്ങനെയിരിക്കെ വല്ലാത്ത ഉഷ്ണം തോന്നി. പുറത്തു മഞ്ഞുപെയ്താലും മഴപെയ്താലും അകത്ത് ചൂടുതന്നെ. മനസ്സിൽ പിറുപിറുത്തുകൊണ്ട് അവൾ പുറത്തേയ്ക്കിറങ്ങി. അപ്പോഴേക്കും പുറത്തു വെയിലിനു ചൂടുപിടിച്ചു. ചെടികൾക്കൊക്കെ വെള്ളമൊഴിക്കുമ്പോൾ അവളോർത്തു, പാവം ചെടികൾ. എത്ര ഉഷ്ണം സഹിച്ചുനിന്നാണ് ഈ ചെടികൾ പുഷ്പിച്ച് നമുക്ക് ആനന്ദം നല്കുന്നത്. വന്മരങ്ങൾ ഇവരേക്കാൾ ചുട്ടുപഴുത്തുനിന്നല്ലേ തണലേകുന്നത്.

പ്രാതലിനു സമയായി. അവൾ വീണ്ടും അകത്തേക്കു കയറി. അകത്തെ ചൂടുകണ്ട്‌ അവൾ, 

"ഇപ്പൊ ഇങ്ങനെയെങ്കിൽ വരാൻപോകുന്ന വേനൽക്കാലം
എങ്ങനെയാ സഹിക്ക്യാ?"

എന്ന് ഭർത്താവിനോടു പറഞ്ഞുകൊണ്ട് ദോശയും സാമ്പാറും എടുത്തു വെച്ചു. വേനൽതന്നെ അന്നത്തെ വിഷയം. ഓരോന്നു പറഞ്ഞിരുന്ന് പ്രാതൽകഴിഞ്ഞ് എണീറ്റു പതിവുപോലെ അദ്ദേഹം പുറത്തേക്കു പോയി. അവൾ വിശ്രമത്തിനായി സോഫയിലേക്ക് ചാഞ്ഞു. ചൂടിന്റെ ആധിക്യത്തിൽ ഒരു മയക്കം. ആ മയക്കത്തിൽ ഒരു കുഞ്ഞു കിനാവുനെയ്തു. നല്ല വേനൽക്കിനാവ്.

മുറിക്കുള്ളിലെ ചൂടു സഹിക്കാതെ ടെറസ്സിലേക്കു മാറ്റി അന്നത്തെ ഉറക്കം. കൂടെ കിടക്കുന്ന നല്ലപാതിയുടെ കൂർക്കംവലിയുടെ താളം കേൾക്കാം. പിണങ്ങിപ്പോയ നിദ്രാദേവിയുടെ വരവുംകാത്ത് ആകാശത്തേക്കു നോക്കിക്കിടന്നു. നക്ഷത്രക്കൂട്ടം കൂരിരുട്ടിൽ മിന്നിമിന്നി വമ്പുകാട്ടുന്നു. ഉടനെ അവളെണീറ്റു വാനത്തൊരമ്പിളിവട്ടം വരച്ചു. അതു പൂനിലാവായി അവളെ നോക്കിച്ചിരിച്ചു. അവൾക്കു സന്തോഷമായി. നോക്കിനില്ക്കെ ശ്യാമമേഘമുരുണ്ടുകൂടി. അവളോടു ചോദിച്ചു,

"ഉറക്കം വരുന്നില്ലേ"

"ഇല്ല"

"നിനക്കുറങ്ങാൻ ഈ രാത്രിയിൽ എന്തുവേണം"

"ഞാൻ ചോദിച്ചാൽ എന്തും തരുമോ.."

"ഉം. നീയെന്റെ ഭക്തയല്ലേ...ചോദിക്ക് "

"ഞാൻ ചോദിക്കുന്നതെല്ലാം തരാൻ നീയാരാ?"

"ഞാനോ...ഞാൻ നിന്റെ ശ്യാമവർണ്ണൻ. കാണണോ നിനക്ക് "

"പിന്നെ..., ഞാൻ വിശ്വസിക്കില്ല"

"ഇല്ലേ...എന്നാൽ നീയൊന്നു കണ്ണടയ്ക്ക്"

അവൾ ആവേശത്തോടെ രണ്ടുകൈകളുംവച്ചു കണ്ണുമൂടി

അടുത്ത നിമിഷം

ആ കൈവിരലുകൾ ആരോ പിടിച്ചു തുറന്നു

അത്ഭുതം അതാ മുന്നിൽ നില്ക്കുന്നു കാലുകൾ പിണച്ചുവച്ച് കൈയിലോട ക്കുഴലുമായി മുടിയിൽ മയിൽപീലിചൂടിയ പീതാംബരക്കണ്ണൻ.

കൺകുളിരെ ഒന്നു നോക്കാൻപോലും ശക്തിയില്ലാതെ ആ തൃപ്പാദങ്ങളിൽ വീണു നമസ്കരിച്ച അവളെ മാധവൻ പിടിച്ചെണീപ്പിച്ചു.

"ഇപ്പൊ വിശ്വാസമായില്ലേ. ഇനി പറയൂ നിനക്കെന്തു വേണം. നിന്റെയുറക്കം കെടുത്തുന്നതെന്താണെങ്കിലും പറയൂ. ഒരു മഴ കിട്ടിയാൽ നീ ഉറങ്ങുമോ"

അവൾ പറഞ്ഞു തുടങ്ങി,

"ഒരു മഴകിട്ടിയാൽ എനിക്കുറക്കം വരില്ല കണ്ണാ. ഋതുക്കളെല്ലാം എങ്ങും എന്നും മിതമാക്കിത്തരണം ലോകരെല്ലാം സുഖസൗകര്യമായി ജീവിക്കാൻ സാധിക്കുന്നവിധം.

മനുഷ്യരെല്ലാം ജാതിമതഭേദമില്ലാതെ, മത്സരബോധമില്ലാതെ,പകയും വിദ്വേഷവും വച്ചുപുലർത്തുന്ന കൊലവെറിയില്ലാതെ, സജ്ജനങ്ങളായി സന്മാർഗ്ഗികളായിത്തീർന്ന് ഐക്യമായി ജീവിച്ച് ലോകസമാധാനം കൈവരണം.

വന്യമൃഗങ്ങളെല്ലാം കാട്ടിലും മനുഷ്യരെല്ലാം വീട്ടിലും പക്ഷികളും ഷഡ്പദങ്ങളും ഉരഗങ്ങളുമായി പരസ്പരം ഉപദ്രവകാരികളല്ലാതെ സ്നേഹമെന്ന ഒരേ വികാരത്തോടെ ഇണങ്ങി ജീവിക്കണം.

നീ ദൈവമല്ലേ കണ്ണാ. ഇതൊക്കെ നീയൊന്നു മനസ്സുവച്ചാൽ നടത്താവുന്നത ല്ലേയുള്ളൂ. പിന്നെന്തിനാണ് ഇങ്ങനെ കുറച്ചുപേരെ നല്ലവരാക്കി കുറച്ചുപേരെ മോശക്കാരാക്കി കണ്ടു രസിക്കുന്നത്."

അവളുടെ പരാതി കേട്ട് കണ്ണൻ,

"ഇതൊന്നും എന്റെ കൈയിലല്ല ഇരിക്കുന്നത്. പുണ്യപാപങ്ങളുടെ ഭാരവുമായി ഭൂമിയിൽ ജന്മജന്മാന്തരങ്ങളിലൂടെ നേടിയെടുത്ത ജന്മമുക്തരാണ് ഞങ്ങൾ. സന്മാർഗ്ഗത്തിലെത്താനുള്ള മാർഗ്ഗമായി നിങ്ങൾക്കു ഞങ്ങളെ കാണുവാനും പിന്തുടരുവാനും സാധിച്ചാൽ പലജന്മങ്ങളിലൂടെ നിങ്ങളും മുക്തരാകാം.

ഈ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടാത്തതുവരെ എല്ലാം ഒരളവോടെ ഉണ്ടാകും. അല്ലാത്തപക്ഷം കൊടും ദുരന്തങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. അത് ഈ പ്രപഞ്ചനിയമമാണ്.

ഓരോ ജന്മങ്ങളും ഓരോ നിയോഗങ്ങളാണ്. ജനിക്കുകയും ജന്മത്തോടെ വാങ്ങിവന്ന പുണ്യപാപവരങ്ങളുടെ കണക്കുതീർത്ത് നിയോഗവും നിറവേറ്റി ഇവിടുന്നു മടങ്ങുകയും വേണം. ഇങ്ങനെ ആവർത്തിച്ച് ജന്മമെടുത്തും മരിച്ചും പാപങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞ് പുണ്യാത്മാവായി ഒരുനാൾ മുക്തരാവാം." എന്നു പറഞ്ഞു.

അപ്പോൾ മിയ,

"അങ്ങനെയാണെങ്കിൽ ഞാനൊരു സൂത്രം പറയട്ടെ. സജ്ജനങ്ങൾക്ക് ദോഷം വരുത്താതെയിരിക്ക്. അപ്പോൾ അതറിഞ്ഞ് ദുർജ്ജനങ്ങളും പാപകർമ്മളിൽനിന്ന് പിന്മാറാൻ സാദ്ധ്യതയുണ്ടാവും. അതു പറ്റില്ലേ?" എന്ന ചോദ്യമായി.

ഇതുകേട്ട് കണ്ണൻ,

"നീ സ്വാർത്ഥയായി നിനക്കുള്ളതെന്തെങ്കിലും ചോദിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ നിനക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. നിനക്കുവേണ്ടി ഞാൻ ഒരു ഉറപ്പു നല്കുന്നു. സജ്ജനങ്ങൾ ആരും പ്രപഞ്ചത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കാതിരിക്കാനുള്ള വരം നല്കിയിരിക്കുന്നു. എനിക്കു പോകാൻ സമയമായി വത്സെ" എന്നു പറഞ്ഞ് രണ്ടുകൈകളും അവളുടെ ശിരസ്സിൽ വച്ചനുഗ്രഹിച്ച് കണ്ണൻ മറഞ്ഞു.

പുറത്തുനിന്ന് അദ്ദേഹം കയറിവരുമ്പോൾ

കണ്ണാ...! ഒരായിരം നന്ദി. ആയിരം പോരാ. എണ്ണമറ്റ നന്ദി. ഇപ്പൊ നിന്നോടെനിക്കുള്ള ഇഷ്ടത്തിന്റെ ആഴം അളക്കാൻ പറ്റുന്നില്ല. എന്നൊക്കെ ഉച്ചത്തിൽ പുലമ്പുന്നുണ്ടായിരുന്നു മിയ. അദ്ദേഹം അവളെ തട്ടി വിളിച്ചു. നീയെന്തൊക്കെയാ ഈ വിളിച്ചു കൂവുന്നത്.

ഒരുപാടു സന്തോഷത്തോടെ അവൾ ചാടിയെണീറ്റു. നിങ്ങൾക്കറിയാമോ ഇനിമുതൽ ലോകത്ത് സജ്ജനങ്ങൾക്ക് ദുരന്തമനുഭവിക്കേണ്ടി വരില്ല. ഇപ്പൊ പറഞ്ഞിട്ടുപോയതേയുള്ളൂ എന്റെ കണ്ണൻ. രണ്ടുമിനിറ്റ് മുൻപേ വന്നിരുന്നെങ്കിൽ നിങ്ങൾക്കും കേൾക്കാമായിരുന്നു. ഇതിപ്പോ ഞാനേ കേട്ടുള്ളൂ...ഞാനേ കണ്ടുള്ളൂ കണ്ണനെ..."

അവൾ നിന്നു കിണുങ്ങി. അദ്ദേഹം അവളെ പിടിച്ചാ സോഫയിലേക്കുതന്നെ ഇരുത്തി. എന്നിട്ടു ചിരിച്ചുകൊണ്ട് ചോദിച്ചു, "നീയേതു ലോകത്താ എന്റെ മിയേ."


ദേവി നെടിയൂട്ടം (4-12-2023)

Comments

Popular posts from this blog

മായാലോകത്തെ രാജകുമാരി

വർണ്ണസ്വപ്നം