വർണ്ണസ്വപ്നം
വർണ്ണസ്വപ്നം അന്നവൻെറ പിറന്നാളായിരുന്നു. അമ്മയുടെ നിർബന്ധപ്രകാരം രാവിലെ അടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രനടയ്ക്കൽ തൊഴുതു നിൽക്കുമ്പോൾ, തൊട്ടുമുന്നിൽ കൈതൊഴുതു കണ്ണുംപൂട്ടി ഒരു സുന്ദരി ഭഗവാനോട് എന്തൊക്കെയോ മൌനമായി ചുണ്ടനക്കിപ്പറയുന്നു. നടക്കുന്ന നടപ്പിലൊക്കെ മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ തിരയുന്ന തൻെറ കണ്ണ് അവളിലുടക്കിയതിൽ അതിശയിക്കാനുന്നുമില്ലല്ലോ. വഴിപാടിൻെറ ചീട്ടുനോക്കി പൂജാരി വിളിച്ചു പ്രസീത, സ്വാതി നക്ഷത്രം. അവൾ കൈനീട്ടി പ്രസാദം വാങ്ങുമ്പോൾ അതിലെ പഴം എൻെറ കാൽക്കൽ വീണു നമസ്ക്കരിക്കാനെന്നപോലെ ഒരു ചാട്ടം താഴേക്ക്. കിട്ടിയ ചാൻസു പാഴാക്കാതെ ഞാനതു കുനിഞ്ഞെടുത്ത് അവളുടെ കൈയിൽവച്ചുകൊടുത്തപ്പോൾ അവൾ മൊഴിഞ്ഞു താങ്ക്സ്. ഒപ്പം എൻെറ മനസ്സിലൊരു ലഡ്ഡു പൊട്ടി. ഞാനോർത്തു. എൻെറ പേര് പ്രസാദ്. അവൾ പ്രസീത. പേരിലൊരു മാച്ച്. ആകാശനീലനിറത്തിലുള്ള ചുഡിദാറിൽ കാണാനതീവസുന്ദരി. ഉള്ളങ്കൈയിൽ ഒരു പൊന്മാൻ പറന്നിരുന്നപോലെ അവൻെറ ഉള്ളം കോരിത്തരിച്ചു. ഹൃയകോവിലിൽ പഞ്ചാരിമേളവും തായമ്പകയും. കൊട്ടും വാദ്യവും പ്രണയപൂജയുമൊക്കെ കഴിഞ്ഞു സ്ഥലകാലബോധം വന്നപ്പോഴേക്കും സുന്ദരി മായയായ് മറഞ്ഞുകഴിഞ്ഞിരുന്നു. "പേരറിയാം അവളുടെ നാളറിയാം"...