ചുമടുതാങ്ങികൾ
ചുമടുതാങ്ങികൾ പ്രഭാതസൂര്യന്റെ പ്രകാശമേറ്റ് നേരം വെളുത്തുവരുന്നതേയുള്ളൂ. ഉണർന്നിട്ടു മണിക്കൂറുകളോളമായി. മതി കിടന്നത് എന്ന ആത്മഗതത്തോടെ വളരെനേരത്തെ പരിശ്രമത്തിനുശേഷം സുശീലൻ കട്ടിലിൽ എണീറ്റിരുന്നു. ജനലിലൂടെ തിടുക്കപ്പെട്ട് ഉള്ളിലേക്ക് കയറുന്ന പ്രകാശരശ്മികളെ നോക്കിയിരിക്കെ, അയാളുടെ ചിന്തകൾ കാടുകയറുകയായിരുന്നു. വാർദ്ധക്യം ബാധിച്ച് ദേഹബലം കുറഞ്ഞിരിക്കുന്നു. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഇതേവരെ തന്നെക്കൊണ്ടായിട്ടില്ല. മറ്റൊരാളുടെ സഹായത്തോടെയല്ലാതെ മുന്നോട്ടുള്ള ജീവിതവും അസാദ്ധ്യമായിരിക്കുന്നു. സാമാന്യം നല്ലൊരു ജോലി ഉണ്ടായിരുന്ന തനിക്ക് എവിടെയാണ് പിഴവ് സംഭവിച്ചത്. ആ തിരച്ചിലിനിടയിൽ അയാളുടെ ഓർമ്മകൾ ഒരുപാടുകാലം പുറകോട്ടു സഞ്ചരിച്ചു. രണ്ടേക്കർ പറമ്പും ടൗണിന്റെ കണ്ണായ ഭാഗത്ത് നല്ലൊരു ജൗളിക്കടയും ഉണ്ടായിരുന്നതല്ലേ അച്ഛന്. പി ജി കഴിഞ്ഞ് ഒരു ജോലി തരപ്പെടാതെ വർഷങ്ങൾ നാലഞ്ചു കൊഴിഞ്ഞ കാലത്ത് അമ്മ പറഞ്ഞതായിരുന്നു അച്ഛന് വയ്യാണ്ടായിരിക്കണൂ. ഇനി നീ വേണം ഇതൊക്കെ നോക്കിനടത്താനെന്ന്. ആ വാക്കിന് പുല്ലുവില കല്പിച്ചല്ലേ തൻ ഗൾഫിലൊരു ജോലി ശരിയാക്കി പറന്നത്. നല്ലപോലെ ഓടിനടന്നിരുന്ന മൂത്ത സഹോദരി വീണു ക...